Sunday, January 14, 2007

ബ്ലോഗര്‍ മീറ്റ്‌ c/o IACF

പോയത്‌ ഇന്‍ഡോ അറബ്‌ കള്‍ച്ചറല്‍ ഫെസ്റ്റിവലിനായിരുന്നുവെങ്കിലും, ഒരു ബൂലോഗ മീറ്റിന്റെ വീക്ഷണകോണിലാണ്‌ ഞാന്‍ ഇതെഴുതുന്നത്‌. കാരണം, മീറ്റിനെപ്പറ്റിയും ചര്‍ച്ചകളെപ്പറ്റിയും ഒക്കെ ഇവിടെ സുന്ദരമായും ആധികാരികമായും പുലികള്‍ എഴുതും എന്നതു തന്നെ.

മുടിഞ്ഞ ട്രാഫിക്ക്‌ കാരണം വൈകിയാണ്‌ വീട്ടിലെത്തിയത്‌ എന്നതു കൊണ്ടുതന്നെ പുറപ്പെടാനും അരമണിക്കൂറോളം വൈകി. ബൂലോഗത്തെ പുലികളുടെ കൂടെ യാത്ര ചെയ്യുന്നതിലുള്ള ത്രില്‍ വൈകുന്നേരം മുതല്‍ തന്നെ ഉണ്ടായിരുന്നു. ആദ്യം പിക്ക്‌ ചെയ്തത്‌ വിശാലനെയാണ്‌. പുലിക്ക്‌ ചേരുന്ന ഒരു പുള്ളിക്കുപ്പായമൊക്കെ ഇട്ടായിരുന്നു വിശാലന്റെ വരവ്‌. കയ്യിലാവട്ടെ, ഒരു കുന്ന് തീറ്റിസാധനങ്ങളും. പത്തു മിനിറ്റിനുള്ളില്‍ ഏറനാടനും കൂടി ഞങ്ങള്‍ക്കൊപ്പം. ട്രാഫിക്ക്‌ ബാധിച്ചത്‌ കൊണ്ട്‌ കുറുമാനും അല്‍പം വൈകിയാണെത്തിയത്‌. റഷ്യയില്‍ നിന്ന് വന്ന അതേ സ്റ്റൈലില്‍ ആയിരുന്നു കക്ഷി. കയ്യില്‍ വീഡിയോ ക്യാമറ കണ്ടപ്പോള്‍ എല്ലാരും മീറ്റിന്റെ മൂവി കാണാമല്ലോ ഇനി എന്ന് സന്തോഷിച്ചെങ്കിലും, ബാഗിനുള്ളില്‍ സാധനം വേറെയായിരുന്നു എന്നറിയാന്‍ അധികം കാത്തുനില്‍ക്കേണ്ടി വന്നില്ല.

കുറുമാന്റേയും ബാഗിനുള്ളിലെ കൂട്ടുകാരന്റേയും വരവോടെ രംഗം ചൂടുപിടിച്ചു എന്ന് പറഞ്ഞാല്‍ മതിയല്ലോ. ബൂലോഗത്തെ പുതിയ വിവാദങ്ങളും, വിശാലന്റെ ഏഷ്യാനെറ്റ്‌ അഭിമുഖത്തിന്റെ ഷൂട്ടിംഗ്‌ വിശേഷങ്ങളും കുറുമാന്റെ യൂ.പ. പതിനൊന്നിന്റെ കാണാപ്പുറങ്ങളും ഒക്കെ ചര്‍ച്ച ചെയ്ത്‌ അബുദാബി എത്തിയത്‌ തന്നെ അറിഞ്ഞില്ല. ഇടക്ക്‌ ദില്‍ബാസുരന്‍, സിദ്ധാര്‍ത്ഥന്‍ എന്നിവരെ വിളിച്ച്‌ അവര്‍ എവിടെയെത്തി എന്ന് ഉറപ്പാക്കുന്നുണ്ടായിരുന്നു. സിറ്റിയില്‍ എത്തിയ ശേഷം സങ്കുചിതന്റെ സഹായത്തോടെ നാഷണല്‍ തിയേറ്റര്‍ കൃത്യമായി കണ്ട്‌ പിടിച്ച്‌ ഞങ്ങള്‍ എത്തിയപ്പോഴേക്കും സമയം എട്ടരയായിരുന്നു.

അധികം ആള്‍ത്തിരക്ക്‌ ഇല്ലാതിരുന്നതിനാല്‍ ബൂലോഗരെ കണ്ടു പിടിക്കാന്‍ ബുദ്ധിമുട്ടുണ്ടായില്ല. കൈപ്പള്ളി, സാക്ഷി, ദില്‍ബന്‍, പെരിങ്ങോടന്‍, അനിയന്‍സ്‌ എന്നിവരൊക്കെ ഒന്നിച്ചു തന്നെ ഇരിപ്പുണ്ടായിരുന്നു. ഞങ്ങള്‍ എത്തിയപ്പോള്‍ യു.എ.ഇ.യിലെ പ്രമുഖ വ്യവസായിയും കലാ-സാംസ്‌കാരിക-കായിക രംഗത്തെ സജീവ സാനിനിധ്യവുമായ ബി.ആര്‍.ഷെട്ടിയുടെ ആശംസാ പ്രസംഗം നടക്കുകയായിരുന്നു. അതിനു ശേഷം അടൂരിന്റെ കാര്യമാത്ര പ്രസക്തമായ പ്രസംഗമായിരുന്നു. തുടര്‍ന്ന് അറബ്‌ കവികള്‍ സംസാരിക്കാന്‍ തുടങ്ങിയപ്പോള്‍ ഭൂരിഭാഗം സദസ്സിനോടൊപ്പം ഞങ്ങളും വെളിയിലിറങ്ങി. (ബെസ്റ്റ്‌ സാംസ്‌കാരിക വിനിമയം!!)

വെളിയിലിറങ്ങി മറ്റു ബൂലോഗരെ തെരഞ്ഞു പിടിക്കാനുള്ള ശ്രമമായിരുന്നു. സിദ്ധാര്‍ത്ഥന്‍ വിളിച്ച്‌ അവരും താഴേക്ക്‌ വരുന്നുവെന്ന് അറിയിച്ചു. ഇതിനിടയില്‍ കുറേ അറബിപ്പിള്ളേരെ കൂട്ടു കിട്ടിയ കുറുമാന്‍ അവരോടൊപ്പം ഫുട്ബാള്‍ കളിക്കാന്‍ തുടങ്ങിയിരുന്നു. സിദ്ധാര്‍ത്ഥനോടൊപ്പം മിക്കവാറും എല്ലാവരും ഇതിനിടയില്‍ താഴേക്ക്‌ എത്തിയിരുന്നു. അത്തിക്കുറിശ്ശി, തമനു, പുഞ്ചിരി, ഇടങ്ങള്‍ എന്നിവരെ ഞാന്‍ ആദ്യമായായിരുന്നു കാണുന്നത്‌. ഇതിനിടയില്‍ ദേവനും എത്തി. കൂടെയുണ്ടായിരുന്ന അതുല്ല്യേച്ചിയേയും അപ്പുവിനേയും എന്തോ ആദ്യമായി കാണുകയാണെന്ന് ഒരു തോന്നലേ ഉണ്ടായില്ല എന്നതാണ്‌ സത്യം. രാധേയനും എത്തിയിട്ടുണ്ടെന്ന് അറിഞ്ഞ്‌ മാറിനില്‍ക്കുകയായിരുന്ന പുള്ളിയേയും തപ്പിപ്പിടിച്ച്‌ പരിചയപ്പെട്ടു.

അനൌപചാരിക പരിചയപ്പെടലും പരിചയം പുതുക്കലും ഒക്കെ കഴിഞ്ഞപ്പോഴേക്കും സമയം 10.30 മണി കഴിഞ്ഞിരുന്നു. കുറുമാന്‍ ചെണ്ട കൊണ്ടുവന്നില്ലെങ്കിലും ഭക്ഷനത്തിന്റെ ഉത്തരവാദിത്തം ഏറ്റ സാക്ഷി ഒരു ചെണ്ടയായി മാറാനുള്ള സാധ്യത അടുത്തു വരികയായിരുന്നു. എന്തായാലും ഭക്ഷണം റെഡിയായെന്നും നീങ്ങാമെന്നുമുള്ള സാക്ഷിയുടെ അറിയിപ്പ്‌ കിട്ടിയപ്പോള്‍ ആ ടെന്‍ഷന്‍ അവസാനിച്ചു. ഇതിനിടയില്‍ ദേവന്‍ & പാര്‍ട്ടി മടങ്ങി പോവുകയാണെന്ന് അറിയിച്ചു. തമനുവും അവരോടൊപ്പം കൂടി.

അബുദാബി ക്രീക്കിനടുത്തുള്ള ഒഴിഞ്ഞ ഒരു സ്ഥലത്തായിരുന്നു ഞങ്ങള്‍ ഡിന്നറിനായി ഒത്തു കൂടിയത്‌. നറും നിലാവും, ഇളം കാറ്റും, തടാകക്കരയും, സൌഹൃദവും ഒക്കെ ഒത്തു ചേര്‍ന്ന അവസരത്തില്‍ വിശാലന്റെ നേതൃത്വത്തില്‍ പാട്ട്‌ തുടങ്ങിയത്‌ തികച്ചും സ്വാഭാവികമായിരുന്നു. ഇതിനിടക്ക്‌, ഇരുട്ടത്ത്‌ തടാകത്തിന്റെ ഫോട്ടോ എടുക്കാന്‍ ശ്രമിച്ച സിദ്ധാര്‍ത്ഥനെ കൈപ്പള്ളി തെറി പറയുന്നുണ്ടായിരുന്നു. ഭക്ഷണം ഹൃദ്യമായിരുന്നു.ഭക്ഷണശേഷം എങ്ങോട്ടു പോകണം എന്നത്‌ ചെറിയ ഒരു ആശയക്കുഴപ്പമുണ്ടാക്കിയ കാര്യമായിരുന്നു. അവസാനം, അല്‍പ്പം ബുദ്ധിമുട്ടിയാണെങ്കിലും എല്ലാവരും ബെന്യാമിന്റെ മുറിയില്‍ കൂടാം എന്ന് തീരുമാനമായി. (ചില കൊച്ചു പയ്യന്‍മാര്‍ അവിടെ നിന്ന് ഒതുക്കത്തില്‍ സ്കൂട്ട്‌ ആയത്‌ ചേട്ടന്‍മാര്‍ ശ്രദ്ധിച്ചിരുന്നുവെന്ന് അറിയിക്കട്ടെ).

പെരിങ്ങോടന്റെ വണ്ടിയില്‍ കയറിയ സാക്ഷി വഴികാട്ടിയായി ബാക്കി മൂന്ന് വണ്ടികളും പിന്തുടര്‍ന്നുവെങ്കിലും വിശാലന്റെ അയ്യപ്പഭക്തി ഗാനങ്ങള്‍ അലതല്ലിക്കൊണ്ടിരുന്ന കണ്ണൂസിന്റെ വണ്ടി മാത്രമേ വഴി തെറ്റിക്കാതിരുന്നുള്ളൂ. കൈപ്പള്ളിയും സിദ്ധാര്‍ത്ഥനും അല്‍പ്പം വൈകിയെങ്കിലും എത്തിച്ചേര്‍ന്നതോടെ എല്ലാവരും ചേര്‍ന്ന് ബെന്യാമിന്റെ ഫ്ലാറ്റിലേക്ക്‌ പോയി.

മേതില്‍ രാധാകൃഷ്ണനും, സി.പി.കരുണാകരനും, കവിയും സംഘാടകരില്‍ ഒരാളുമായ സര്‍ജു ചാത്തന്നൂരും സംസാരിച്ചു കൊണ്ടിരുന്നതിനിടയിലേക്കാണ്‌ ബ്ലോഗര്‍ വെട്ടുകിളികള്‍ പറന്നിറങ്ങിയത്‌. അപരിചിതത്വത്തിന്റെ അംശം പോലുമില്ലാതെ അവര്‍ ഞങ്ങളെ സ്വീകരിച്ചു. അവരുടെ സംഭാഷണത്തില്‍ ഞങ്ങളും ഭാഗഭാക്കായത്‌ തികച്ചും സ്വാഭാവികമായിരുന്നു. കുവൈറ്റിലെ പ്രവാസകാലത്ത്‌ പരിചയപ്പെട്ടതു മുതലുള്ള രസകരമായ അനുഭവങ്ങള്‍ മേതിലും കരുണാകരനും പങ്കു വെച്ചു.

ഫെസ്റ്റിവലിന്റെ പ്രധാന തീം ആയ ഇന്‍ഡോ-അറബ്‌ സാംസ്‌കാരിക പങ്കുവെക്കല്‍ വിഷയമായി വന്നപ്പോഴാണ്‌ ചര്‍ച്ചകള്‍ ഗൌരവപരമായ ഒരു തലത്തിലേക്ക്‌ കടന്നത്‌. അറബുകളുടെ യുദ്ധനൃത്തത്തെ " വടിയും കോലും വെച്ചുള്ള ചാട്ടം" എന്നാരോ പറഞ്ഞത്‌ കൈപ്പള്ളിയെ പ്രകോപിപ്പിച്ചു. വാര്‍ ഡാന്‍സിന്റേയും, മുക്കുവരുടെ നൃത്തത്തിന്റേയും ശൈലിയും, അതിനു പുറകിലുള്ള മിത്തുകളും കൈപ്പള്ളി സരസമായി പറഞ്ഞു കേള്‍പ്പിച്ചു. സ്വന്തം സംസ്കാരത്തെ സാംശീകരിക്കാനോ, മനസ്സിലാക്കാനോ തന്നെ തയ്യാറില്ലാത്ത മലയാളികള്‍ മറ്റുള്ളവരുടെ സംസ്കാരത്തെ പുച്ഛിക്കുന്നത്‌ ശരിയല്ല എന്ന് മേതില്‍ നിരീക്ഷിച്ചു. നമ്മുടെ സ്വന്തം സംസ്കാരത്തിലോ, പുരാണങ്ങളിലോ, മുത്തശ്ശിക്കഥകളിലോ ഒക്കെ വളര്‍ന്ന് വരുന്ന തലമുറക്ക്‌ താത്‌പര്യം ഇല്ലാതെ പോവുന്നതിന്‌, മാധ്യമങ്ങളുടേയും തലമുറകളുടെ വിടവിന്റേയും മേല്‍ പഴിചാരുന്നതില്‍ അര്‍ത്ഥമില്ല എന്നും, അവര്‍ക്ക്‌ ഇത്‌ ഭംഗിയായി വിവരിച്ചു കൊടുക്കുന്നതിനോ താത്‌പര്യം ജനിപ്പിക്കുന്നതിലോ നമ്മുടെ തലമുറയുടെ കഴിവുകുറവിനേയാണ്‌ പഴിക്കേണ്ടത്‌ എന്ന കൈപ്പള്ളിയുടെ വാദം മേതിലും കരുണാകരനും ബെന്യാമിനും സര്‍വ്വാത്‌മനാ അംഗീകരിച്ചു.

സംവാദം കാലികരാഷ്ട്രീയത്തിലേക്ക്‌ വഴിമാറിയപ്പോള്‍ സദ്ദാം കേന്ദ്രബിന്ദുവായത്‌ സ്വാഭാവികം മാത്രം. തങ്ങളുടെ കാര്യങ്ങള്‍ക്ക്‌ മുട്ടില്ലാതെ ഇരിക്കണമെന്നും, എല്ലാ കാര്യങ്ങളും കോക്ക്‌ മെഷീനില്‍ നാണയം ഇടുമ്പോള്‍ വരുന്ന ബോട്ടില്‍ പോലെ സുഗമമായിരിക്കണമെന്നുള്ള അരാഷ്ടീയതയാണ്‌ കേരളീയരുടെ സദ്ദാം അനുകൂല മനോഭാവത്തിന്റെ കാതലായ വശം എന്ന് കരുണാകരന്‍ വാദിച്ചു. ഈ ഒരു അരാഷ്ട്രീയത, അപകടകരമാണെന്നും പല രാജ്യങ്ങളിലും സ്വേച്ഛാധിപത്യത്തിന്റെ വിത്തുപാകിയത്‌ ഇതായിരുന്നുമെന്നും മേതിലും അഭിപ്രായപ്പെട്ടു. കേരളത്തിലെ അടിയന്തിരാവസ്ഥ കഴിഞ്ഞുള്ള സാഹചര്യം ഉദാഹരിച്ച്‌ ബെന്യാമിനും ഇതിനെ പിന്തുണച്ചു. കൈപ്പള്ളിയും, ഗന്ധര്‍വനും, പെരിങ്ങോടനും ഇതില്‍ അന്തര്‍ലീനമായിരിക്കുന്ന വര്‍ഗീയത കൂടി ചൂണ്ടിക്കാണിച്ച്‌ സംവാദത്തിന്‌ കൊഴുപ്പ്‌ കൂട്ടിയതോടു കൂടി പലവാദങ്ങളോടും യോജിക്കാതിരുന്ന ഒരു എലിക്ക്‌ ആറു പുലികളോട്‌ നേരിടാന്‍ കഴിയാതെ മാളത്തിലൊളിക്കേണ്ടി വന്നു.

ഇതിനിടക്ക്‌, സദ്ദാമിന്റെ കുവൈറ്റ്‌ അധിനിവേശത്തിന്‌ മുന്‍പെ ഇറാഖിലും, മറ്റു പല ഗള്‍ഫ്‌ രാജ്യങ്ങളിലും, യൂറോപ്പ്പിലും ഒക്കെ ജോലി ചെയ്തിരുന്ന ഒരു മാന്യദേഹം (ഇദ്ദേഹത്തിന്റെ പേരറിയില്ല, അറിയാവുന്നവര്‍ എഴുതുക), തന്റെ അനുഭവങ്ങളെ പിന്‍ബലമാക്കി സദ്ദാമിന്റെ ഇറാഖ്‌ ഒരു പുരോഗമന രാജ്യമായിരുന്നുവെന്ന് സ്ഥാപിക്കാന്‍ ശ്രമിച്ചെങ്കിലും അത്‌ ക്ലിക്ക്‌ ആയില്ല.

തുടര്‍ന്ന്, ചര്‍ച്ച കേരളത്തിലെ ബന്ദിലേക്കും ഹര്‍ത്താലിലേക്കും വഴി മാറിയതോടെ കര്‍ശനമായ ചില രാഷ്ട്രീയ പരാമര്‍ശങ്ങള്‍ വന്നത്‌ (ബ്ലോഗര്‍മാരില്‍ നിന്നല്ല) ചര്‍ച്ചയുടെ സുഗമമായ വികാസത്തിന്‌ തടസ്സം സൃഷ്ടിച്ചു. കൃത്യമായ രാഷ്ട്രീയചായ്‌വുള്ള ഒരു സംഘടനയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന പരിപാടികളില്‍ രാഷ്ട്രീയചര്‍ച്ചകള്‍ എവിടേയുമെത്തില്ല എന്ന തിരിച്ചറിവ്‌ കൊണ്ടാവണം പക്വമതികളായ മേതില്‍ സറും, കരുണാകരന്‍ സറും യാത്ര പറഞ്ഞു പിരിഞ്ഞു. പിറ്റേന്ന് അവര്‍ക്ക്‌ പങ്കെടുക്കാനുള്ള പൊതു പരിപാടികളുണ്ട്‌ എന്നത്‌ കൂടി കണക്കിലെടുക്കുമ്പോള്‍ അവര്‍ ഞങ്ങള്‍ക്ക്‌ തന്ന സമയത്തിന്റെ വില തന്നെ അമൂല്യം. രണ്ട്‌ പേര്‍ക്കും ബ്ലോഗര്‍മാരുടെ പേരില്‍ അകൈതവമായ നന്ദി പറയാന്‍ കൂടി ഈ അവസരം വിനിയോഗിക്കട്ടെ. (ഉറക്കം വരുന്നില്ല, കുറച്ചുകൂടി കഴിഞ്ഞു പോവാം എന്ന് പറഞ്ഞ്‌ ഞങ്ങളുടെ കൂടെ തുടര്‍ന്ന ബെന്യാമിന്‌ നന്ദി വേറെ പറയുന്നില്ല. ബെന്യാമിന്‍ നമ്മളിലൊരാള്‍ തന്നെയാണല്ലോ.)

മേതിലും സി.പി.യും പോയിക്കഴിഞ്ഞപ്പോള്‍ വേദി ബൂലോഗത്തിന്റെ മാത്രമായി. ചര്‍ച്ചകളും കുറച്ചു കൂടി സ്പെസിഫിക്ക്‌ ആയ വിഷയങ്ങളിലേക്കൊതുങ്ങി. സമൂഹത്തിന്റെ ക്രോസ്സ്‌ സെക്ഷന്‍ തന്നെയാണ്‌ നമ്മള്‍ എന്നിരിക്കെ "ബ്ലോഗര്‍" എന്ന ചേരിതിരിവിന്റെ നിരര്‍ത്ഥകതയെക്കുറിച്ച്‌ കൈപ്പള്ളി ഓര്‍മ്മിപ്പിച്ചു. ബൂലോഗത്തെ പല സംവാദങ്ങളും പാളം തെറ്റുന്നതിനെക്കുറിച്ചും ചര്‍ച്ചകളുണ്ടായി. സംവാദം നിയന്ത്രിക്കേണ്ടത്‌ ബ്ലോഗ്‌ ഉടമ തന്നെയാണെന്ന് കൈപ്പള്ളിയുടെ സ്വന്തം ബ്ലോഗിലുള്ള ഇടപെടലുകളും ചന്ത്രക്കാരന്റെ "ബ്ലോഗിന്റെ രാഷ്ട്രീയ"ത്തിലുള്ള മോഡറേഷനുകളും ചൂണ്ടിക്കാട്ടി ഒരു വിഭാഗം വാദിച്ചെങ്കിലും, അതിന്‌ ഉത്തരവാദിത്തമുള്ള വായനക്കാര്‍ക്കും ബാധ്യതയുണ്ട്‌ എന്ന അഭിപ്രായമായിരുന്നു എനിക്ക്‌.

പെരിങ്ങോടന്റെ "സ്ത്രീപക്ഷം" എന്ന കഥയില്‍ ഒരു സംവാദം തുടങ്ങിക്കൊണ്ട്‌ പെരിങ്ങോടന്റെ ഭാഷയേയും ആശയത്തേയും വര്‍ത്തമാന വായന കാര്യമായി സ്വാധീനിക്കുന്നുണ്ട്‌ എന്ന് ബെന്യാമിന്‍ സമര്‍ത്ഥിച്ചു. പൊതുവേ, എല്ലാവരും ഇതിനെ അനുകൂലിക്കുന്നതാണ്‌ കണ്ടത്‌. (പെരിങ്ങോടന്‍ ഉള്‍പ്പടെ). സ്ത്രീപക്ഷത്തില്‍ പെരിങ്ങോടന്‍ നല്‍കിയ മിത്തുകളുടെ റെഫറന്‍സ്‌ - അവ റാസ്‌പുച്ചിനെ വധിച്ചവര്‍ മെനഞ്ഞതാണ്‌ എന്ന ഒരു വാദം നിലവിലുള്ളതിനാല്‍ - ഒഴിവാക്കിയിരുന്നുവെങ്കില്‍ കഥക്ക്‌ വായനക്കാരുടെ ഭാഗത്ത്‌ നിന്നുള്ള പുനര്‍വായനക്ക്‌ കൂടുതല്‍ സാധ്യത നല്‍കുമായിരുന്നുവെന്ന് കണ്ണൂസ്‌ വാദിച്ചു. ഇതിനിടയില്‍ ബെന്യാമിന്‍ താന്‍ എഴുതിയ " അബിശഗീന്‍" എന്ന ലഘു നോവല്‍ എല്ലാവര്‍ക്കും സ്നേഹപൂര്‍വം വിതരണം ചെയ്തു.

തിരക്ക്‌ കാരണം കൂടെച്ചേരാന്‍ താമസിച്ച സങ്കുചിത മനസ്കന്‍, അനില്‍ കുമാര്‍, സുനില്‍ സലാം എന്നീ മൂന്നാമിടം ടീമിലെ ബ്ലോഗര്‍മാര്‍ കൂടി എത്തിച്ചേര്‍ന്നതോട്‌ കൂടി അരങ്ങ്‌ കൊഴുത്തു. അനിലും, ഇടങ്ങളും, സങ്കുവും തങ്ങളുടെ കവിതകള്‍ അവതരിപ്പിച്ചു. അനൂപ്‌, ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ "ശംഖുമുഖം" എന്ന കവിത സ്വതസിദ്ധമായ ശൈലിയില്‍ അവതരിപ്പിക്കാന്‍ തുടങ്ങിയെങ്കിലും, ഇടക്കു വെച്ചു നിര്‍ത്തി പോകേണ്ടി വന്നു. കവിതയില്‍ നിന്ന് രംഗം സിദ്ധാര്‍ത്ഥന്റെ നേതൃത്വത്തില്‍ പഴയ ഗാനങ്ങളിലേക്കും, അവിടെ നിന്ന് അന്തിക്കടപ്പുറത്തും, രാമകഥാ ഗാനലയവും ഉള്‍പ്പടെയുള്ള ഫാസ്റ്റ്‌ നമ്പറുകളിലേക്കും വഴിമാറി. വിശാലന്‍ കലാഭവന്‍ മണിയുടെ നാടന്‍ പാട്ടുകള്‍ ഭംഗിയായി പാടി. എല്ലാത്തിനും അകമ്പടി സേവിച്ചു കൊണ്ട്‌ കുറുമാന്റേയും അനിലിന്റേയും വക ഡബിള്‍ തായമ്പകയുമുണ്ടായിരുന്നു. നാടന്‍ പാട്ടുകളും, അതിനോട്‌ ചേരുന്ന ചുവടുകളുമായി കെ.എസ്‌.സി.യിലെ നൌഫല്‍ കൂടി വന്നതോട്‌ കൂടി കിഴക്ക്‌ വെള്ള കീറിയത്‌ ആരുമറിഞ്ഞില്ല.

ഉറങ്ങിയത്‌ 6 മണി കഴിഞ്ഞിട്ടാവണം. തിരിച്ചു പോവുമ്പോള്‍ ക്ഷീണം കാരണം വണ്ടിയോടിക്കാന്‍ കഴിഞ്ഞില്ല, വിശാലനാണ്‌ സദയം ആ പണി ഏറ്റെടുത്തത്‌. വണ്ടിയിലിരുന്ന് ഉറങ്ങിയത്‌ കാരണം ഗന്ധര്‍വന്റേയും വിശാലന്റേയും ഏറനാടന്റേയും ചര്‍ച്ചകളിലും പങ്കെടുക്കാന്‍ പറ്റിയില്ല. അതിലും വലിയ സങ്കടമാണ്‌ ശനിയാഴ്ച്ചത്തെ പരിപാടികളില്‍ പങ്കെടുക്കാന്‍ കഴിയാത്തതില്‍ തോന്നുന്നത്‌. തുടര്‍ന്ന് നടന്ന മാമാങ്കങ്ങളെക്കുറിച്ച്‌ പങ്കെടുത്തവര്‍ എഴുതാന്‍ കാത്തിരിക്കുന്നു ഞാനും.

നല്ലൊരു കൂടിക്കാഴ്ച്ചക്ക്‌ എല്ലാവരോടും ഒരിക്കല്‍ കൂടി നന്ദി പറയട്ടെ. ആരുടെയെങ്കിലും പേര്‌ വിട്ടു പോയിട്ടുണ്ടെങ്കില്‍ അത്‌ മനപൂര്‍വമല്ലെന്ന് മനസ്സിലാക്കി ക്ഷമിക്കുക. ഒരു റെഫറന്‍സും ഇല്ലാതെ ഓര്‍മ്മയില്‍ നിന്ന് മാത്രം എഴുതുന്നതാണ്‌.

15 comments:

കണ്ണൂസ്‌ said...

മറക്കാനാവാത്ത ഒരു ബ്ലോഗര്‍ സംഗമത്തിന്റെ രാത്രി.

Anonymous said...

നല്ല ഒരു ഡയറി ഒാഫ്‌ എവന്റ്സ്‌.

ചര്‍ച്ചകള്‍ക്ക്‌ ഉറക്കം പിടിച്ച്‌ നിര്‍ത്താനെങ്കിലും കഴിവുണ്ടായെന്നറിഞ്ഞതില്‍ സന്തോഷം.

കുറുമാന്‍ said...

ഹാ, ഇത്രയും വ്യക്തമായി അന്നു നടന്ന കാര്യങ്ങള്‍ ഓര്‍മ്മിച്ചെഴുതിയ കണ്ണൂസിന് എന്റെ വക ഒരു ഡബിള്‍ ലാര്‍ജ് പൂചെണ്ടുകള്‍. ഇത് വായിച്ചപ്പോ‍ഴാ, കുറേ കാര്യങ്ങള്‍ ഓര്‍മ്മയിലേക്ക് നിരങ്ങിയെത്തിയത്.

കണ്ണൂസ് പറഞ്ഞതുപോലെ, ശനിയാഴ്ച അവിടെ സംഭവിച്ച സംഭവവികാസങ്ങള്‍ കൂടി ഏതെങ്കിലും പുലികള്‍ എഴുതുമെന്നു കരുതുന്നു.

Unknown said...

കണ്ണൂസേട്ടാ,
‘ചില കൊച്ചു പയ്യന്‍സ്’വേണമെന്ന് വെച്ച് മുങ്ങിയതല്ല. ഈ ഒരു സെറ്റപ്പാണ് എന്നറിഞ്ഞിരുന്നെങ്കില്‍ തല പോയാലും ഞാന്‍ പോവില്ലായിരുന്നു.

ജീവിതത്തില്‍ എടുക്കുന്ന തീരുമാനങ്ങളെ പറ്റി പിന്നീട് ഖേദിക്കരുതെന്ന് കരുതാറുണ്ടെങ്കിലും ഒരു രക്ഷയുമില്ല ഈ കേസില്‍. കരച്ചിലിന്റെ വക്കോളമെത്തിയ്ക്കുന്ന നഷ്ടബോധം. :-(

ശനിയാഴ്ചത്തെ പരിപാടികളെ പറ്റിയും ഒരു പോസ്റ്റ് വരേണ്ടതാണ്. സിദ്ധാര്‍ത്ഥനണ്ണാ.... കമോണ്‍... :)

ഏറനാടന്‍ said...

കണ്ണൂസിന്റെ വിവരണം അപൂര്‍ണ്ണമല്ല. സാക്ഷിയോട്‌ ചോദിച്ചാലറിയാം. ഒന്നും വിട്ടുപോയിട്ടില്ല. ഉണ്ടോ കുറുജീ??

കുറുജി ചിലരെയെല്ലാം പിടിച്ച്‌ വെളുപ്പിനുതന്നെ ഹിപ്‌നോട്ടിസത്തിന്‌ വിധേയമാക്കിയത്‌ കണ്ണൂസ്‌ ഉറങ്ങിയതിനാല്‍ വിട്ടുപോയതാവാം. പിന്നെ ഗന്ധര്‍വഗുരുവിന്റേയും ഈയുള്ളവന്റേയും കൈപ്പള്ളിയുടേയും ഒക്കെ പല സംഗതികളും മണിമണിയായി കുറുമാന്‍ എന്ന മഹാഗുരു വെളിച്ചപാടിനെപോലെ തുറിച്ചുനോക്കിയിട്ട്‌ വിളിച്ചുപറഞ്ഞപ്പോള്‍ മനസ്സില്‍ ഇടിവാള്‍ കൊണ്ടാരോ വെട്ടിയപോലെ!!!

അന്നേരമെല്ലാം "ഞാനൊന്നുമറിഞ്ഞില്ലേ രാമനാരായണ!" എന്ന ഭാവത്തില്‍ വിശാല്‍ജി വെളിയിലെ കാറിലും സിദ്ധാര്‍ത്ഥനും ഇടങ്ങളും മുറിയിലും ഉറക്കത്തിലായിരുന്നു.

പി. ശിവപ്രസാദ്‌ / മൈനാഗന്‍ said...

കണ്ണൂസേ... ഇതിത്തിരി കഷ്ടമായിപ്പോയി. ഞാനും കൂടെ വരണമെന്നു പറഞ്ഞ്‌ താങ്കള്‍ തന്നെയല്ലേ എന്നെ ബെന്യാമിന്റെ മുറിയിലേക്ക്‌ പിടിച്ചുവലിച്ച്‌ കൊണ്ടുപോയത്‌? അവിടെ നടന്ന തട്ടുപൊളിപ്പന്‍ ചര്‍ച്ചയില്‍ 'ബ്ലോഗുകളിലെ കമന്റുകള്‍ - ഒരു മൂന്നാംലോക പരിപ്രേക്ഷ്യം' എന്ന വിഷയം അവതരിപ്പിച്ച്‌ സംസാരിച്ചത്‌ ഞാനായിരുന്നില്ലേ? അതുകഴിഞ്ഞ്‌ ;കപ്പപ്പുഴുക്ക്‌' എന്ന കവിത ചൊല്ലിയത്‌ വേറെയാരായിരുന്നു? കുറുമാന്റെ തായമ്പകയ്ക്കും വിശാലന്റെ പാട്ടിനും വയലിന്‍ വായിച്ചതും ഈ ഞാന്‍ തന്നെയായിരുന്നില്ലേ? എന്നിട്ടും എന്റെ പേര്‌ കൂട്ടത്തില്‍ പരാമര്‍ശിക്കാതെ പോയതില്‍ നല്ല സങ്കടമുണ്ട്‌.

sami said...

എട്ടരയ്ക്കു എത്തി എന്നു പറഞ്ഞതിനോട് ഞാന്‍ ശക്തമായി വിയോജിക്കുന്നു......9:30 വരെ എത്തിയിട്ടില്ല :)
ചുമ്മ ഒരടിയുണ്ടക്കാന്‍ തോന്നിയത് കൊണ്ടെഴുതിയതാ കണ്ണൂസേട്ടാ.....:)
സെമി

ദേവന്‍ said...

അപ്പം പരിപാടി മൊത്തത്തില്‍ ഗംഭീരമായി അല്ലേ. ഞാനും കൂടെ ഉണ്ടായെങ്കില്‍ എന്തായേനെ കഥ? (കോഞ്ഞാട്ടയായേനെ എന്നൊരു കോറസ്‌ ഞാന്‍ പറുപടിയായി കേള്‍ക്കുന്നു)

അപ്പോ സിദ്ധുറിപ്പോര്‍ട്ട്‌ പോരട്ടെ. എന്തരൊക്കെയോ വെടിക്കെട്ട്‌ ചര്‍ച്ച നടന്നെന്നു ക്യാട്ട്‌.

Kaippally said...

കണ്ണൂസിന്റെ minutes of the meeting പ്രശംസനീയം ആണു്.
ഞാന്‍ പറഞ്ഞതു് പലപ്പോഴും എനിക്ക് പോലും ഓര്മ്മ ഉണ്ടാവാറില്ല. ഈ വിധത്തില്‍ താങ്കള്‍ എല്ലാം മനസില്‍ കുറിച്ചതിനു നന്ദി.

Kaippally said...

കൂട്ടുകാരെ.
എന്നെ ഈ മീറ്റിലേക്ക് ക്ഷണിച്ചു വരുത്തി ഈ വിഷയത്തെ അവതരിപ്പിക്കാന്‍ അവസരം തന്ന ഒരുപാടു വ്യക്തികളോടുള്ള നന്ദി പറയാനുണ്ട്. എങ്കിലും ഞാന്‍ ഒരാളിന്റെ പേരുമാത്രം പറയാന്‍ ആഗ്രഹിക്കുന്നു. മറ്റുള്ള അനിയന്മാരുടെ പേരുകള്‍ ഞാന്‍ പറയാത്തതില്‍ ക്ഷമിക്കണം.

അദ്ദേഹത്തിന്റെ പരിശ്രമം ഇല്ലായിരുന്നു എങ്കില്‍ ഞാന്‍ അബു ദാബിയില്‍ വരില്ലായിരുന്നു.

അവിടെ വെച്ച് പേരുകള്‍ മറന്നു പോയ പഴയ മുഖങ്ങളെ കാണാന്‍ ഇടയാവില്ലായിരുന്നു.

സാഹിത്ത്യത്തിലും, വീക്ഷണത്തിലും പാണ്ഡിത്ത്യമുള്ള പല മഹത് വ്യക്തികളേയും രിചയപെടാന്‍ കഴിയില്ലായിരുന്നു.

മനസില്‍ സൂക്ഷിച്ച് വെച്ച പലതും വിരല്‍ ചൂണ്ടി തുറന്നു പറയാനുള്ള അവസരം കിട്ടില്ലായിരുന്നു.

ഭാര്യയേയും കുഞ്ഞിനേയും പിരിഞ്ഞ് രണ്ടു ദിവസം ഞങ്ങളോടൊപ്പം ഉറക്കം കളഞ്ഞു കൂട്ടിരുന്നു സിദ്ധാര്‍ത്ഥനു് എന്റെ ഹൃദയം നിറഞ്ഞ നന്ദി.

Kaippally said...

ദേവരാഗം:
താങ്കളുടെ അഭാവം sensorലെ പൊടിപോലെ വ്യക്തമായി തെളിഞ്ഞു കാണാമായിരുന്നു. 15ആം തിയതി വരണം.

Anonymous said...

excellent

Visala Manaskan said...

കണ്ണൂസ്... വിവരണം കലക്കി!

അബുദാബി ഇന്റോ അറബ് സാംസ്കാരിക സംഗമത്തിലേക്കെന്നെ പിടിച്ചുവലിച്ചത്, ബ്ലോഗേഴ്സിനെ മീറ്റുക എന്ന ദൌത്യം തന്നെ എന്നാദ്യമേ പറയട്ടേ. കൂടെ കേട്ടറിവുമാത്രമുള്ളവരെ ഒന്നു കാണുകയും ചെയ്യാം എന്നും കരുതി.

എല്ലാ ബ്ലോഗ് മീറ്റുകളേയും പോലെ, ഈ മീറ്റും മനസ്സില്‍ ഒരുപാട് സന്തോഷങ്ങള്‍ നിറച്ച ഒന്നു തന്നെയായിരുന്നു.

ഇതില്‍ ഞാനോര്‍ക്കുന്ന നിമിഷങ്ങളില്‍ ചിലത്:

1. ചേച്ചിയോട് യാത്ര പറയാന്‍ പോയിട്ട്, അവിടെ നിന്ന് ഒന്നര കിലോ മിച്ചറ് അടിച്ചുമാറ്റി ‘ഉപകാരപ്പെടും’ ന്നോര്‍ത്ത് കൊണ്ടുപോന്നത്.

2. ക്ലോക്ക് ടവറിന്റെ സമീപത്തുള്ള ബസ് സ്റ്റോപ്പില്‍ കാര്‍‍ നിര്‍ത്തി ‘മോനേ നീ എവിടേ?’ എന്ന് പറഞ്ഞ് കണ്ണുസ്സ് ഫോണ്‍ ചെയ്യുമ്പോള്‍ ക്ലോക്ക് ടവറിന്റെ മുകളിലേക്ക് നോക്കി ‘നിങ്ങള്‍ എവിടേ? ഞാന്‍ കാണുന്നില്ലല്ലോ’ എന്ന് പറഞ്ഞ് സ്വറ്ററിട്ട്, തലയിലൂടെ തോര്‍ത്ത് മുണ്ട് ചുറ്റിക്കെട്ടി, ടോര്‍ച്ചുമായി, ബാലെകാണാന്‍ പോകുന്ന ശങ്കരങ്കുട്ടി വല്യച്ഛനെ പോലെ നിന്ന ഏറനാടനോട് ‘ഡാ... ഇബടേ, ഇങ്ങട് നോക്ക്’ എന്ന് വിളിച്ച് പറഞ്ഞത്.

3. കുറുമാന്‍, യൂറോപ്പ് പന്ത്രണ്ടാമന്‍, കുത്തും കോമയും അപ്പോസ്ട്രഫിയും അടക്കം പറഞ്ഞ് ത്രില്ലിന്റെ കുത്തോസിസില്‍ എത്തിപ്പിച്ചപ്പോള്‍‍.

4. അബുദാബി യാത്രാ മധ്യേ പെട്രോള്‍ പമ്പില്‍ നിര്‍ത്തി, സോഡയും പൊട്ടൊറ്റോ ചിപ്സും വാങ്ങി ‘എന്നാ നമ്മക്ക് തൊടങ്ങല്ലേ?’ എന്ന് പറഞ്ഞ് വീഡിയോ കുറുമാന്‍ ക്യാമറക്കവറില്‍ നിന്ന് ശാന്തിമഠം ദാഹശമനി (ക:ട് വിവി) എടുത്തപ്പോള്‍.

5. പ്രസംഗം നടക്കുന്ന ഹാളിനകത്തേക്ക് കയറിയപ്പോള്‍ പ്രസംഗം വകവയ്ക്കാതെ, കൈപ്പള്ളീ, സാക്ഷി, പെരിങ്ങ്സ്, ഖാദര്‍, സിദ്ദാര്‍ത്ഥന്‍, അത്തിക്കുറിശ്ശി, തമനു, സങ്കുചിതന്‍, അനിയന്‍സ്, തുടങ്ങിയ ബൂലോഗകൂടപ്പിറപ്പുകള്‍ കൈ വീശിയും ചിരിച്ചുകൊണ്ടും ഞങ്ങളെ എതിരേറ്റപ്പോള്‍.

8. അറബിയില്‍ പ്രസംഗം തുടങ്ങിയ നേരം‍, ‘ഞാനൊന്ന് ബാത്ത് റൂമില്‍ പോവട്ടേ ദിപ്പ വരാം’ എന്ന് പറഞ്ഞെണീറ്റ കുറുമാന് പിന്നാലേ വരിവരിയായി ബൂലോഗ പുലികളില്‍ ചിലര്‍ പോയതറിയാതെ അറബിയുടെ പ്രസംഗം ‘മാത്രം ശ്രദ്ധിച്ചിരുന്ന‘ ഞാന്‍ ‘അയ്യോ ഞാനും ഉണ്ടേ’ എന്ന് പറഞ്ഞ് പിറകേ ഓടിയപ്പോള്‍

9. അറബിപ്പിള്ളാരുടെ കൂടെ ഫുഡ്ബോള്‍ തട്ടിയപ്പോള്‍

10. ദേവനും അതുല്യാജിയും അപ്പുവും ഇടങ്ങളും രാധേയനും വന്നപ്പോള്‍..

11. തടാകക്കരയില്‍ ബുഫെ കഴിച്ചതും പാട്ടുപാടിയതും റൂമില്‍ പോയതും കസര്‍ത്ത് കണ്ടതും ഒരു ബെഡില്‍ ചാളയടക്കിയപോലെ ബ്ലോഗ് പുലികള്‍ കിടന്നപ്പോഴും സിദ്ധാറത്ഥന്റെ തമിഴ് പാട്ട് കേട്ടപ്പോഴും കൈപ്പള്ളിയുടെയും കണ്ണൂസിന്റെയും ഗന്ധര്‍വ്വന്റെയും പെരിങ്ങ്സിന്റെയും വല്യ വല്യ കാര്യങ്ങളിലുള്ള ചര്‍ച്ച കേട്ടപ്പോഴും ഇടങ്ങളുടെയും സങ്കുചിതന്റെയും അനില്‍ കുമാറിന്റെയും കവിത കേട്ടപ്പോഴും, കുറുമാന്റെ ഡെസ്കിലുള്ള പഞ്ചവാദ്യം കേട്ടപ്പോഴും,

അഞ്ചേമുക്കാലിന് ഉറക്കത്തില്‍ നിന്ന് ചാടിയെഴുന്നേറ്റ് ഇരുട്ടിന്റെ ആത്മാവിലെ നസീറിനെ പോലെ തല ചൊറിഞ്ഞുകൊണ്ട്,

ബ്ലോഗ് ബ്ലോഗ് ബ്ലോഗ്.. ഹൌ.. ഒന്ന് നിര്‍ത്തുന്നുണ്ടോ ഇത്!!! എന്നലറിയ ഏറനാടനെ കണ്ടപ്പോള്‍.

രാവിലെ ആറുമണിക്ക് സിദ്ധാര്‍ത്ഥനുമായി ഹോട്ടലിലിന് താഴെ ചെന്ന് കണ്ണൂസിന്റെ കാറില്‍ സീറ്റ് പിന്നിലേക്ക് നിവര്‍ത്തി ഞാന്‍ കിടന്നതും, സിദ്ദാര്‍ത്ഥന്‍ ‘ഗുഡ് നൈറ്റ്’ പറഞ്ഞ് ആളുടെ വണ്ടിയിലേക്ക് പോയതും എല്ലാം എല്ലാം ജീവിതകാലം മുഴുവന്‍ എനിക്കോര്‍മ്മിക്കാനുള്ള നിമിഷങ്ങള്‍ തന്നെ.

ഇനിയും ഒരുപാട് എഴുതാനുണ്ട്...പിന്നെയാവാം.

രാജ് said...

മലയാളം ബ്ലോഗേഴ്സിനു സ്വന്തമായി ഒരു മുറിയും കുറേ കുപ്പിയും വിട്ടു തന്ന സംഘാടക സുഹൃത്തുക്കള്‍ക്കു വാഴ്വും വാഴ്ത്തും. ബ്ലോഗന്മാരില്‍ ഒരാളായി എല്ലായ്‌പ്പോഴും നിലകൊണ്ട ബെന്യമിനു സ്നേഹവാഴ്‌ത്തുക്കളും. ബ്ലോഗന്മാരുടെ ഇടയിലേയ്ക്കു ഒരു പാട്ട് പാടുവാന്‍ അവസരം ചോദിച്ചു വന്ന് ഒരു നൂറു പാട്ടുകള്‍ പാടിയ, നാടന്‍ പാടുകള്‍ അസാധാരണ ചാരുതയോടെയും ചുവടുകളോടെയും പങ്കുവച്ച കെ.എസ്.സിയുടെ നൌഫലിനും ബ്ലോഗിന്റെ ആസ്ഥാന ഗായകനാകുവാന്‍ വിശാലന്‍-കുറുമാന്‍ സഖ്യത്തിനെതിരെ ഫയറ്റി ജയിച്ച സിദ്ധാര്‍ഥന്‍-കണ്ണൂസ് ആലത്തൂര്‍ ബ്ലോഗ് സഖ്യത്തിനും അഭിവാദ്യങ്ങള്‍. കലേഷിന്റെ അസാന്നിദ്ധ്യം അറിയിക്കാതെ എല്ലാവരേയും പങ്കെടുപ്പിക്കുന്നതില്‍ ഉത്സാഹിച്ച ദില്‍ബാസുരന്‍ തടി കൊണ്ടു മാത്രമല്ല കലേഷിന്റെ പിന്‍‌ഗാമി ആവുന്നതെന്ന് തെളിയിക്കുന്നതിനും ഈ മീറ്റ് ഉപകരിക്കപ്പെട്ടു എന്നും വ്യക്തമാക്കിക്കൊള്ളട്ടെ. തങ്ങളുടെ നഗരത്തിലേയ്ക്കു സ്നേഹത്തോടെ മറ്റു എമിറേറ്റ് ബ്ലോഗന്മാരെ സ്വാഗതം ചെയ്ത സാക്ഷി, തിര, പ്രയാണം എന്നീ ബ്ലോഗന്മാര്‍ക്കും നന്ദി പറഞ്ഞുകൊള്ളട്ടെ.

നന്ദി തോഴരേ, ‘ഈ ഒത്തുചേരലുകളിലെല്ലാം ഞാനുമൊരു ബ്ലോഗറാണല്ലോ എന്ന മുഖവുരയോടെ 'we are here for relationships' എന്നു പറയുന്ന മേതില്‍ രാധാകൃഷ്ണനെ ശരിവയ്ക്കുന്നു നിങ്ങളെല്ലാവരും.

രാജ് said...

കള്‍ച്ചറല്‍ മീറ്റിന്റെ രണ്ടാം ദിവസം നടന്ന നവമാധ്യമങ്ങളും ഇ-എഴുത്തും എന്ന സെമിനാറിന്റെ ചിത്രങ്ങള്‍, സാക്ഷിയുടെ ക്യാമറയില്‍ നിന്ന്.