Showing posts with label അതുല്യേച്ചിക്ക് യാത്രയയപ്പ്.. Show all posts
Showing posts with label അതുല്യേച്ചിക്ക് യാത്രയയപ്പ്.. Show all posts

Friday, April 18, 2008

അതുല്യേച്ചിക്ക് യാത്രയയപ്പ്.

ഇന്നലെ ഉറങ്ങീയത് ഇന്ന് വെളുപ്പിന് നാലരക്കാ...രാവിലെ ഒമ്പതേകാലിനു ഫോണ്‍ നിലവിളിച്ചപ്പോള്‍ പിറുപിറുത്തുകൊണ്ട് ഫോണ്‍ എടുത്തു....

കുറുമാനെ, ഞാന്‍ ഇവിടെ എത്തി.

ഞാന്‍ എവിടെ എത്തി?

കരാമ സെന്ററില്‍.....

ഓഹോ, താനാരാ?

അത് ശരി, ഞാന്‍ ഇത്തിരി.

ഓഹ് സോറി ഇത്തിരി, വീക്കെന്റ് സിന്‍ഡ്രോം ഉള്ളതിനാല്ല് രാവിലെ ഇന്നലെ വൈകീട്ട് സംസാരിച്ചാതൊക്കെ മറന്നുപോയി. താന്‍ ഫ്ലാറ്റില്‍ വാ, ഞാന്‍ ദാ ഇപ്പോ റെഡിയാകാം.

ഓ ശരി.

തലേന്നത്തെ സംഭാഷണങ്ങള്‍ ഒന്ന് റിവൈന്‍ഡ് ചെയ്തു. ഹരിയണ്ണന്‍ സാരഥിയാവാമെന്ന് പറഞ്ഞതിനാല്‍ വീക്കെന്റ് അര്‍മാദിച്ച് തിരിച്ചു വന്നത് നാലരക്കായിരുന്നു. പക്ഷെ ഹരിയണ്ണന്‍ ഇന്ന് സാരഥിയാവാമെന്ന് പറഞ്ഞിരുന്ന വാക്ക് അദ്ദേഹത്തിന് ചില അതിഥികള്‍ വരുന്നതിനാല്‍ പിന്‍വലിച്ചത് ഞാന്‍ അന്നേരത്തെ ആവേശത്തില്‍ മറന്നുപോയിരുന്നത് പിന്നേം ഓര്‍മ്മ വന്നു.

കമ്പിളിക്കുള്ളില്‍ നിന്നും പുറത്ത് വന്ന് പല്ലുതേപ്പ്, കുളി, പ്രാര്‍ത്ഥന എല്ലാം കഴിഞ്ഞ്, തലയില്‍ രോമം ഫിറ്റ് ചെയ്ത് വണ്ടിയ്ടെ ചാവിയുമെടുത്ത്, ഞാന്‍ പോവ്വാട്ടാ എന്ന് നല്ലപാതിയോട് യാത്രപറഞ്ഞപ്പോ ഉച്ചത്തില്‍ ഒരു അറിയിപ്പ്.

ദേ ഇന്നലെ രാത്രി കഴിക്കാന്‍ ഉണ്ടാക്കിയ ചപ്പാത്തിയും, പാലക്ക് പനീറും ഉണ്ട്, അത് കഴിക്കാണ്ട് നിങ്ങള്‍ എങ്ങോട്ടും പോകുന്നില്ല.

തിരുവായ്ക്കെതീര്‍വായ്പ്പില്ലാത്തതിനാല്‍, ചൂടാക്കീ വച്ച രണ്ട് ചപ്പാത്തി ചൂടായി കഴിച്ച് ഉഷാറായി. മൂന്നാമത്തെ ചപ്പാത്തിക്ക് നില്‍ക്കാഞ്ഞത്, അവിടെ വിളമ്പാന്‍ പോകുന്ന സാമ്പാറും, ചട്നിയുമൊക്കെ മനസ്സില്‍ കണ്ടാണ്.

ചപ്പാത്തി കഴീച്ച് കഴിഞ്ഞിട്ടും ഇത്തിരിയുടെ വെട്ടം കാണാഞ്ഞതിനാല്‍, ഞാന്‍ ഫ്ലാറ്റിന്റെ താഴോട്ട് കെട്ടിയെടുത്തു.

ഫോണില്‍ നമ്പര്‍ കുത്തി.

ഡോ താനെവീടെ?

ഞാന്‍ ദാ ഇവിടെ?

എവിടെ?

ദേ ഇങ്ങോട്ട് നോക്ക്!!

എങ്ങോട്ട്?

അപ്പോഴേക്കും ഇത്തിരിയുടെ വെട്ടം എന്റെ കണ്ണിലടിച്ചു.

താന്‍ എന്താ ഫ്ലാറ്റില്‍ വരാതിരുന്നത്? ബേസ്മെന്റ് പാര്‍ക്കിങ്ങിലേക്കുള്ള കോണിപടികള്‍ ഇറങ്ങികൊണ്ടിരുന്നപ്പോള്‍ ഞാന്‍ ചോദിച്ചു.

അതിന്‍ നിങ്ങളേന്നോട് ഫ്ലാറ്റില്‍ വരാന്‍ പറഞ്ഞത് ഞാന്‍ കേട്ടില്ല.

ദൈവമേ, വീക്കെന്റ് സിന്‍ഡ്രോം എനിക്കോ അതോ ഇത്തിരിക്കോ?

വണ്ടിയില്‍ കയറിയപ്പോഴേക്കും ഫോണ്‍ വീണ്ടും നിലവിളിച്ചു.

ഡോ, താനെവിട്യേഷ്ടാ?

ഇടിവാള്‍!

താനെവിടെ? മറുചോദ്യം ഞാന്‍ തൊടുത്തു.

ഞാന്‍ അല്‍ ജസീറയിലെത്തിഷ്ടാ!

ഉവ്വോ? ഞാന്‍ ദേ അല്‍മുള്ളയെത്തിഷ്ടാ (കരാമ സെന്ററിലെ പാര്‍ക്കിങ്ങില്‍ നിന്നും വണ്ടി തിരിച്ചിട്ട് പോലുമില്ല ഭാര്യയും പിള്ളാരും ഇന്നലെ ഒരാഴ്ചക്ക് നാട്ടില്പോയതിനാല്‍ ബോറടിച്ചീട്ട് കൊച്ചുവെളുപ്പാന്‍ കാലത്ത് എഴുന്നേറ്റ് കുട്ടപ്പനായി കണ്ണടയും ഫിറ്റ് ചെയ്ത് പത്തുമണിക്ക് എല്ലാവരും എത്തിചേരണമെന്ന് പറഞ്ഞ മീറ്റിന് ഒമ്പതേമുക്കാലിനു തന്നെ വന്ന അദ്ദേഹത്തോട് ഞാന്‍ വേറെ എന്തു പറയാന്‍?)

വെള്ളിയാഴ്ചയായതിനാല്‍ ട്രാഫിക്ക് ഇല്ലായിരുന്നു. അതിനാല്‍ തന്നെ കൃത്യം പത്തേ പത്തിന് ഞങ്ങള്‍ അല്‍ ജസീറ പാര്‍ക്കില്‍ വണ്ടി പാര്‍ക്ക് ചെയ്തിറങ്ങിയതും, തൊട്ടടുത്ത പാര്‍ക്കിങ്ങില്‍ ലോട്ടില്‍ ഒരു നിസ്സാന്‍ അള്‍ട്ടിമ പാര്‍ക്ക് ചെയ്തു. അതാരാപ്പാ ഇത്രരാവിലെ പാര്‍ക്കിലേക്ക് ഞങ്ങളെ കൂടാതെ വന്നിരിക്കുന്നതെന്ന് അന്ധാളിച്ച് നോക്കിയപ്പോള്‍ വണ്ടിയിലുണ്ടായിരുന്ന സവാരി ഗിരി ഗിരികള്‍ ഡോര്‍ തുറന്ന് പുറത്തോട്ട് ചുവട് വെച്ചു.

കൈതമുള്ള് അഥവാ ശശിയേട്ടന്‍
വഴിപ്പോക്കന്‍ (വഴിപ്പോക്കനെന്താ പാര്‍ക്കില്‍ എന്നാരോ ചോദിക്കുന്നത് ഞാന്‍ കേട്ടൂ)
കിലുക്കാം പെട്ടി.

എല്ലാരും ഒരുമിച്ച് നടന്നു പാര്‍ക്കിലേക്ക്.

ടിക്കറ്റ് കൌ‍ണ്ടറടുത്തപ്പോള്‍ പതിവുപോലെ ഞാന്‍ പിന്നിലേക്ക് മാറി അവിടേം ഇവിടേം നോക്കി നിന്നു. ആരേലും എടുത്താല്‍ ഉള്ളില്‍ കയറിയാല്‍ മതിയല്ലോ.

എല്ലാവരും പോക്കറ്റില്‍ കയ്യിട്ടിട്ടും പേഴ്സ് പുറത്തേക്ക് വരൂന്നില്ലായിരുന്നു, ഞാനടക്കം. ഭാഗ്യത്തിന് ശശ്യേട്ടന്റെ പേഴ്സ് പുറത്തായി. അദ്ദേഹം ടിക്കറ്റെടുക്കാന്‍ പൈസ കൊടുത്തപ്പോഴേക്കും ഞങ്ങളുടെ എല്ലാവരുടേയും പേഴ്സ് ഒരുമിച്ച് പുറത്ത് വന്നു. ഞാന്‍ കൊടുക്കാം, ഞാന്‍ കൊടുക്കാം എന്ന് പറഞ്ഞൊരു മത്സരം തന്നെ അവിടെ നടന്നു. അപ്പോഴേക്കും ശശിയേട്ടന്റെ കയ്യില്‍ ടിക്കറ്റ് കിട്ടിയതിനാല്‍ പേഴ്സിനെ എല്ലാരും ഭദ്രമായി പോക്കറ്റില്‍ തിരിച്ചു തിരുകി.

പാര്‍ക്കിലേക്ക് നടന്ന് കയറി.

വന്ന് ചേര്‍ന്നവരുടെ ലിസ്റ്റ് ഇപ്രകാരം.

അഗ്രജന്‍ - പാച്ചു,
അപ്പു, ക്യാമറ
ദേവേട്ടന്‍, വിദ്യേച്ചി, ദേവദത്തന്‍ ദ ഗ്രേറ്റ്
ഡില്‍ബാസുരന്‍, റെസീപ്റ്റ് കുറ്റി
ഇഡിവാള്‍ + കണ്ണട
ഇത്തിരിവെട്ടം
കൈതമുള്ള് (അതിഥി ഉണ്ടായിരുന്നതിനാല്‍ ചേച്ചി വന്നില്ല)
കരീം മാഷ്
കുറുമാന്‍ + വിഗ്ഗ്
രാധേയന്‍, രാധേയി, രണ്ട് പൈതങ്ങള്‍
സിദ്ധാര്‍ത്ഥന്‍
തമനു
തറവാടി, വല്യമ്മായി + ക്യാമറ
വിശാലന്‍,
പാര്‍പ്പിടം കുമാര്‍
ഹരിയണ്ണന്‍, സുഹൃത്തുക്കള്‍ രണ്ട് മൂന്നു പേര്‍
ചന്ദ്രകാന്തം, ചന്ദ്രകാന്തന്‍, സ്കേറ്റിങ്ങ് ബോര്‍ഡില്‍ വന്ന പുത്രന്‍ + പുത്രി
വഴിപോക്കന്‍
ഭടന്‍ (ഇദ്ദേഹം കോട്ടക്കല്‍ മേഡ് ആയുര്‍വേദ ഡോക്ടര്‍ ആണെന്ന് ഇന്നാ അറിഞ്ഞത്)
കിലുക്കാം പെട്ടി.

ഇനീ ആരേങ്കിലും വിട്ടുവോ ആവോ?

ഉവ്വ്.

ഉവ്വ്.

വിട്ടു.

അതുല്യാമ്മ!!

ഭാക്കി ഭാഗം രാത്രി എഴുതാംട്ടാ..അപ്പോഴേക്കും ഫോട്ടോകള്‍ അപ്പുവും, അഗ്രജനും, തറവാടിയും ഒക്കെ പോസ്റ്റ് ചെയ്യും എന്ന് കരുതട്ടെ

ഊണുകഴിച്ച് ഉറങ്ങട്ടെ.